ദ്രോഹി!
(Checked)
ജാനികയമ്മയെ സഹായി, കഴിക്കാൻ വിളിച്ചപ്പോൾ അവർ ഭയങ്കരമായി വിഷമിച്ചിരിക്കുന്നു. കണ്ണുനീർ ധാരധാരയായി ഒഴുകുന്നു. ഒന്നും പറയുന്നില്ല. പറയാനുള്ള ശക്തിയില്ല, ശബ്ദം പുറത്തു വരുന്നില്ല. എങ്കിലും വിതുമ്പിവിതുമ്പി പറയുന്നുണ്ട്, “ എ…ൻ്റെ …കുഞ്ഞ് …എ…ൻ്റെ …കുഞ്ഞ്…ഈ ഗതി…ഈശ്വരാ…!” എന്നൊക്കെ.
എന്തു പറ്റിയെന്ന് സഹായി, സതി ചോദിക്കുന്നുണ്ട് . അവർ മറുപടി പറയാതെ എന്തൊക്കെയോ പുലമ്പുകയാണ്,” ഞാൻ …വളർത്തിയ…കുഞ്ഞ്, …സുജു…അവളെങ്ങനെ…സ…സഹിക്കും?”
കുറച്ചുസമയം ഒന്നും മിണ്ടാതെയിരുന്നു. അവരുടെ ചിന്ത മക്കളിലേക്കു കുടിയേറി,” സുദീപിനു സഹിക്കാൻ പറ്റില്ല…ആരുമിതറിഞ്ഞില്ലേ?…ആരും വിളിച്ചില്ലല്ലോ…എങ്ങനെ വിളിക്കും? അതാകും …ആരുംവിളിക്കാത്തത്…ജാതകം ചേരുന്നില്ലെന്നും…പറഞ്ഞ് കല്യാണം കഴിപ്പിച്ചില്ല. ..മുപ്പത്തിരണ്ടുവയസ്സായി കൊച്ചിന്. ഇപ്പം തോന്നുവാ നന്നായെന്ന്.”
സതിക്കു തോന്നി എന്തോ ഗൗരവമുള്ള സംഗതിയാണെന്ന്. പക്ഷേ അവൾക്കു കാര്യത്തിൻ്റെ ഒരു കോണിൽപ്പോലുമെത്താനായില്ല. അവസാനം അവൾ ഹൈദരാബാദിലുള്ള മകളെ വിളിച്ച് അമ്മയുടെ സ്ഥിതിയറിയിച്ചു.
മകൾ, സുജുവെന്നു വിളിക്കപ്പെടുന്നസുജാത അമ്മയെ വിളിച്ചു. ജാനകിയമ്മ വിങ്ങിക്കരയുകയാണ്, “ മോ…ളെ, വിധിയാ.സഹിക്കാ…മ്പറ്റുവോ?
“അമ്മേ എന്തിനാകരയുന്നേ?” മകൾ.
“ഭയങ്കരമൊരു …ദ്രോഹവാ മറ്റവങ്കാണിച്ചെ ! ഇങ്ങനേം ദ്രോഹികളൊണ്ടോ?”
“മോൾക്കു വിഷമമില്ലേ? " ഞാനൊത്തിരി കരയാതിരിക്കാനാരിക്കും അവളു കരയാത്തെ,” സംസാരത്തിനിടയിലും മകളുടെ സംസാരത്തിൽ അപാകതയൊന്നും തോന്നാതിരുന്നതുകൊണ്ട് ചിന്ത അവരെ വലംവച്ചു പറന്നു.
സുജാതയും സുദീപും ഹൈദരാബാദിനെ സ്വന്തം നാടാക്കി അഭയമൊരുക്കി താമസമാണ്. അമ്മ, ജാനകിയമ്മ അവർക്കൊപ്പം പോകാൻ തയ്യാറല്ല. ഒരു നല്ലസഹായിയുടെ ചിറകിനടിയിൽ അവരെ മക്കൾ സുരക്ഷിതയാക്കിക്കൊടുത്തു. മക്കൾ രാത്രിയിൽ അമ്മയുമായി ഫോൺ സംഭാഷണം പതിവ്.
നാട്ടിൻ പുറത്തുകാരിയായ ജാനകിയമ്മക്കു ടി.വി. ചാനൽ മാറ്റാൻ അടുത്തയിടെ സതി പഠിപ്പിച്ചുകൊടുത്തു. അങ്ങനെ ചാനൽ മാറ്റിയപ്പോൾ ഒരു ചാനലിൽ ചെറുമകൻ, വരുണിനെ കണ്ടു. ആരോ വാർത്ത വായിക്കുന്നതാണവർ കണ്ടത്. അതും അവനെയാരോ കൊല്ലുന്നതും പെട്ടെന്നു പോലീസു വരുന്നതുമൊക്കെയുള്ള കാഴ്ച. അതവരെ വല്ലാതെ നോവിച്ചു.
അവൻ്റെ സൗഹൃദത്തിൽപ്പെട്ട ഒരാൾ ഒരു സിനിമയിലൊരു ചെറിയവേഷം അവനു കൊടുത്തു. ചെറിയ ഭാഗമായതുകൊണ്ട് അവൻ്റെ മാതാപിതാക്കൾ അതു കൊട്ടിഘോഷിച്ചില്ല. അതാരോടും പറഞ്ഞിരുന്നില്ല.
പാവം ജാനകിയമ്മ ധരിച്ചു ശരിക്കുള്ള വാർത്തയാണതെന്ന്.
Comments
Post a Comment