ഭജനം!
(Checked)
സമയം സന്ധ്യയോടടുക്കുന്നു. മാരുതൻ വിശറിയെടുത്ത് ഭൂമി മാതാവിൻ്റെ വിയർപ്പകറ്റാൻ മെല്ലെ വീശിക്കൊണ്ടിരുന്നു. അപ്പോഴാണു വസന്ത ചൂടും വിയർപ്പും സഹിക്കവയ്യാതെ പുറത്തേക്കിറങ്ങിയത്.
ഗ്രഹനാഥൻ,സൂര്യൻ മേഘപ്പെണ്ണിനോട് ഭൂമിക്കും മക്കൾക്കും ദാഹം തീർക്കാനുള്ള വെള്ളം കൊടുക്കാൻ ഏർപ്പാടാക്കിയിട്ട് പടിഞ്ഞാറു ഭാഗത്തേയ്ക്കുള്ള പതിവു സവാരിക്കിറങ്ങി. മേഘപ്പെണ്ണു സ്വന്തം തലയിൽ സപ്ത വർണ്ണത്തിലുള്ള ഒരു ഹെയർ ബാൻഡും ഒക്കെ ചൂടി കുണുങ്ങി കുണുങ്ങി നിന്നതല്ലാതെ താഴേക്കു വെള്ളമൊഴിക്കാൻ മടികാട്ടി.
'ക്ടിം ക്ടിം ' ടെലിഫോൻ മുരളാൻ തുടങ്ങി.മനസ്സില്ലാ മനസ്സോടുകൂടി വസന്ത അകത്തേയ്ക്കു കയറി.
“പരിചയമില്ലാത്ത നമ്പർ ആണെല്ലോ. ഹലോ ആരാണ് ?"
"മിസ്സ്,ഞാൻ ശരത്താണ്."
"ഏതു ശര ...."
അപ്പോഴേയ്ക്കും ടെലിഫോൻ കട്ടായി.
"ഏതു ശരത്തോ എന്തോ?കുറെ ശരത്തുമാരെ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു ശരത്തിനെ മറക്കാൻ പ്രയാസമാണ്. മിക്കവാറും മനസ്സിലേയ്ക്കോടിയെത്തും. അവനാണോ ആവോ ഈ വിളിച്ചത്?വീണ്ടും വിളിച്ചില്ലല്ലോ!"
തിരിച്ചു വിളിച്ചപ്പോൾ ’ഔട്ട് ഓഫ് കവറേജ് ഏറിയ ’ എന്നുതുടർന്നു.
ഏകദേശം ഒരു ഒന്നര പതിറ്റാണ്ടായി കാണും ഒരുദിവസം ടീച്ചർ ക്ലാസ്സിലേയ്ക്കു പോവുകയായിരുന്നു.അവർഎട്ടാംസ്റ്റാൻഡേർഡിൽ ക്ലാസ്സെടുക്കുന്നില്ല.പക്ഷേഒൻപതാം ക്ലാസ്സിലേക്കുപോകുമ്പോൾ കണ്ടു എട്ടാംക്ലാസ്സിനു പുറത്ത്ശരത്എന്ന കുട്ടിനിൽക്കുന്നത്.
“ശരത്എന്താണിങ്ങനെ ക്ലാസിനു പുറത്തു
നിൽക്കുന്നത്?"
"ഹോംവർക്കു ചെയ്തി..ട്ടില്ല, മിസ്സ്,." അവൻ സങ്കോചത്തോടുകൂടി പറഞ്ഞു.
"അതെന്താ ചെയ്യാത്തത്? അതൊക്കെ സമയത്തിനു ചെയ്തുകൂടെ ?”
അവൻ ഒന്നുംതന്നെ പറഞ്ഞില്ല. തല കുമ്പിട്ടു താഴേയ്ക്കുനോക്കിനിന്നു.
"നല്ലകുട്ടിയായിട്ട് ഹോംവർക്കൊക്കെ ചെയ്തുതീർത്താൽ ഇങ്ങിനെ പുറത്തുനില്ക്കേണ്ടല്ലോ.അച്ചടക്ക ബോധമുള്ള കുട്ടിയായിരിക്കണം, കേട്ടോ ?" ടീച്ചർവളരെ സ്നേഹത്തോടെ അവനെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു.
“ശെരി ,മിസ്സ്."
എന്നാൽ പലപ്പോഴും ഇതുതന്നെ ആവർത്തിച്ചു. ഹോംവർക്കുചെയ്യായ്മ, വൈകിയെത്തൽ, അങ്ങനെ പല കാരണങ്ങൾ. അവർ ശരത്തിനെ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആ നിൽപ്പവരുടെ മനസ്സിൽ നിന്നും മായുന്നില്ല.
ക്ലാസ്സ് ടീച്ചർ,ഗീതയോട്അവനെക്കുറിച്ചൊന്നുചോദിക്കാമെന്നു കരുതി, വസന്തടീച്ചർ അവിടെനിന്നും പോയി. അവർ അവൻ്റെ മുഖത്തെന്താണു ഭാവം എന്നാലോചിച്ചു നോക്കി. അവിടെ അവർ അഹങ്കാരമോ ,വൈരാഗ്യമോ ,വെറുപ്പോ കണ്ടില്ല. പകരം ഒരു ദൈന്യതയാണ് കണ്ണുകളിൽ വായിയ്ക്കാൻ കഴിഞ്ഞത്.. “എന്തോ ഒരു പ്രയാസം അവനെ അലട്ടുന്നുണ്ടോ?” അവർ സംശയിച്ചു.
ഗീത ടീച്ചർ ടീച്ചേർസ്സുറൂമിൽ ഇരിപ്പുണ്ടായിരുന്നു.
അവർ,"അതോ,അതു വസന്തേ,അവൻ ഒരിക്കലും ഹോംവർക്കു ചെയ്തുവരില്ലാ, മിക്കവാറും ലേറ്റ് ആയേ വരുവൊള്ളു . ബുക്കു കൊണ്ടുവരില്ലാ, പഠിക്കുക എന്നൊരു കാര്യം അവനറിഞ്ഞു കൂടാ എന്നു തോന്നും പെരുമാറ്റം കണ്ടാൽ. എന്നാൽ ഇടയ്ക്കൊക്കെ കുറെനാളത്തേയ്ക്കു നന്നായി വർക്കൊക്കെ ചെയ്തു വരും. പിന്നെ കുറെനാളത്തേയ്ക്കു ഒന്നും ചെയ്യില്ല. അഹങ്കാരമാണവന്,അല്ലാതെന്താ?”
ഒറ്റശ്വാസത്തിൽ ഗീത പറഞ്ഞുനിറുത്തി.ഗീതയുടെ അതൃപ്തിയെല്ലാംതന്നെ ആ വാക്കുകളിൽ നിഴലിച്ചിരുന്നു.
“ശരിയാണ് കുട്ടികൾ ഉത്തരവാദിത്വം കാണിച്ചില്ലെങ്കിൽ അദ്ധ്യാപകർക്കു ദേഷ്യവുംസങ്കടവും ഒക്കെ ഉണ്ടാകും.” വസന്ത ചിന്തിച്ചു.
വസന്ത പിന്നീടൊന്നും പറഞ്ഞില്ല.
അടുത്ത ദിവസങ്ങളിലും അവനെ അവിടെതന്നെ കണ്ടതിനാൽ അവർ അവനോടുവീണ്ടും കാരണം തിരക്കിക്കൊണ്ടിരുന്നു. എത്ര ചോദിച്ചിട്ടും പ ഠിക്കാത്തതെന്താണെന്നു പറഞ്ഞില്ല. എന്നാൽബാക്കി ഒരുപാടു കാര്യങ്ങൾ അവൻ പറഞ്ഞു.അങ്ങിനെ പലപ്പോഴും അവനെ അവിടെ കാണുകയും ഒരമ്മയുടെ കരുതലോടെ കൈപിടിച്ച് ഉപദേശിക്കുകയും ചെയ്തിരുന്നു വസന്ത.
ഒരുദിവസം വൈകുന്നേരം വസന്ത ടീച്ചർ ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽപ്രദക്ഷിണം വെച്ചുകൊണ്ടിരുന്നപ്പോൾ
"ഗുഡീവനിംഗ്, മിസ്സ്."
ശബ്ദം കേട്ടിടത്തേയ്ക്ക് നോക്കി വസന്ത.
“ശരത്ത്!”
അനല്പ്പമായ സന്തോഷം കലർന്ന മുഖത്തോടു കൂടി ടീച്ചറുടെ അടുത്തേയ്ക്കവൻ ഓടി വന്നു.
"ശരത്ത്, ആരുവന്നു കൂട്ടത്തിൽ ?ഒറ്റയ്ക്കു വന്നോ, ദൂരത്തു നിന്ന്!"
"ദാ,അത് അച്ഛൻ,ഇത് അമ്മ."
വസന്ത നോക്കിയപ്പോൾ ഒരു സ്ത്രീ എന്തൊക്കെയോ ഒന്നിനോടും ഒരു ബന്ധവുംഇല്ലാതെ പുലമ്പി ക്കൊണ്ടിരിക്കുന്നു. അല്പ്പം നൃത്തവും കാണിക്കുന്നുണ്ട്. ഇടയ്ക്കൊക്കെ ചിരിക്കുന്നുണ്ട്,കരയുന്നുണ്ട്. അവരുടെ മാനസിക നിലതെറ്റിയിരിക്കുന്നു എന്നു ടീച്ചർക്കു മനസ്സിലായി.
“ഹൊ! ഇങ്ങിനെ ഒരു സ്ഥിതിയിൽ ആർക്കും ഒന്നും പഠിക്കാൻ കഴിയില്ല.പാവം കുട്ടി.” അവരോർത്തു.
ശരത്ത് അച്ഛനെ അടുത്തേയ്ക്കു വിളിച്ചു. ടീച്ചറിനെ പരിചയപ്പെടുത്തിക്കൊടുത്തു.
വസന്ത ഒരു ചോദ്യഭാവത്തിൽ അയാളെ നോക്കി. അയാൾ അയാളുടെ കഥകൾ പറയാൻ തുടങ്ങി. ആരോടെങ്കിലും ഒന്നു പറയാമെല്ലോ എന്ന് കരുതിക്കാണും അയാൾ.
"ഞാൻ ബാലൻ നായർ,ഇതു ഭാര്യഗോമതി. അവൾക്കു നല്ല സുഖം ഇല്ല. ഇവിടെ ഭജനംഇരുന്നാൽ അസുഖം മാറുമെന്ന് ആളുകൾ പറഞ്ഞു.അതിനു വന്നതാണ്.ഞാൻനേവിയിലാണ് ജോലി ചെയ്യുന്നത്. ഇടക്കിടയ്ക്കൊക്കെ കപ്പലിൽപ്പോകും.അപ്പോഴെല്ലാം പാവം ഈകുട്ടി ആണ് വീട്ടിലേ എല്ലാപ്പണിയും ചെയ്യുന്നത്. അവൻ സ്കൂളിൽ പോകുമ്പോൽ അടുത്തുള്ള ഒരു ആൻറി വന്നു ഗോമതിക്കു കൂട്ടിരിക്കും. "
"ഒരു കുട്ടിയേ ഉള്ളോ?"
“ഒള്ളു ! ഞങ്ങടെ ഏക മകനാണിവൻ."
"എത്ര നാളായി ഇങ്ങനെ?"
"ഒരുവർഷമേ ആയിട്ടൊള്ളു. ഞാനറിയാതെ അവൾ ഒരു ചിട്ടിക്കു ചേർന്നു.സാമാന്യംവലിയ തുകയുണ്ടായിരുന്നു. ചിട്ടിക്കാരൻ ആളുകളെ ചതിച്ച് എവിടെയോ മുങ്ങി."
അതവൾക്കു വലിയ ആഘാതമായി. മകൻ പഠിക്കാൻ മിടുക്കു കാണിച്ചിരുന്നു. അവനേ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കാനായിരുന്നു അവളുടെ ആഗ്രഹം.അതിനുള്ള സമ്പാദ്യമായിരുന്നു ചിട്ടി."
"ചികിത്സിക്കാൻ തുനിഞ്ഞില്ലേ ?"
"എനിക്കു ലീവു കിട്ടുമ്പോഴൊക്കെ ചികിത്സ ചെയ്യിക്കുന്നുണ്ട്. വലിയ മാറ്റം ഒന്നുംകണ്ടില്ല. ഇവിടെ ഭജനം ഇരുന്നാൽ രോഗം ഭേദമാകുമെന്ന് ആളുകൾ പറയുന്നു.അവനുപഠിക്കാനും ഒന്നിനും നേരം കിട്ടുന്നില്ല. എല്ലാം മനസ്സിലാക്കി നിശബ്ദനായി അമ്മയേശുശ്രൂഷിക്കുന്നതുൾപ്പെടെ ഒക്കെയും ചെയ്തുതീർക്കുമവൻ.
അതാണെനിക്കുള്ളവിഷമം. ഞാൻ സ്ഥലത്തുള്ളപ്പോൾ അവനുപഠിക്കാൻ സമയം കിട്ടും." അങ്ങേരുടെകണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
വസന്ത അവനേ ചേർത്തു പിടിച്ചു തലയിൽ തലോടി ക്കൊണ്ടു പറഞ്ഞു ."എങ്ങിനേയുംപഠിക്കണം.അമ്മയുടെ വലിയ ആഗ്രഹമല്ലേ? പഠിച്ചൊരു ഡോക്ടറാകണം. അമ്മയേയും അച്ഛനേയും ശുശ്രൂഷിക്കാമെല്ലൊ! "
"അവൻ പഠിക്കുന്നുണ്ട്. സമയം കിട്ടാത്ത കുഴപ്പം ഉണ്ട്.”
“ഞാൻ സങ്കടം എല്ലാം പറഞ്ഞു മേടത്തെ ബുദ്ധി മുട്ടിച്ചു. അല്പ്പം ഭാരം ഇറക്കിവെച്ചതുപോലെ ഒരു തോന്നൽ, സോറി. ക്ഷമിക്കണം, മേം," അച്ഛൻ.
"അയ്യയ്യോ,ഒരുബുദ്ധി മുട്ടും ഇല്ല. എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ എന്നുഞാൻ നോക്കട്ടെ."
.
ടീച്ചർ അവനേ സഹായിക്കാൻവേണ്ടിയുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങിയപ്പോഴേയ്ക്കും അവർ അവിടെ നിന്നും സ്ഥലംമാറിപ്പോയി.
വീണ്ടും ഫോണടിച്ചു. ഫോണെടുത്തപ്പോൾ വസന്ത തിരക്കി "ഏതു ശരത്ത്?"
"മിസ്സ്,പണ്ടൊരു ദിവസം ചോറ്റാനിക്കരയിൽ ....."
"ഓ! ഓർമയുണ്ട്, ശരത്ത്.അമ്മയ്ക്കു സുഖമായോ? ഇപ്പോൾ എന്തു ചെയ്യുന്നു? അച്ഛൻ എവിടെ ആണ്?"
ടീച്ചർ ഒന്നിനുപിറകേ ഒന്നായി എല്ലാംകൂടി ചോദിച്ചു.
"ഫോണിൽചാർജു തീർന്നിരുന്നു,അതുകൊണ്ടാണ്കട്ടായത്.
“മിസ്സു ചോദിച്ചില്ലേ അമ്മയ്ക്കു സുഖമായോന്ന്.സുഖമായി,മിസ്സ്. നല്ല സുഖം.” അവൻ വിഷാദം നിറഞ്ഞതെങ്കിലും ശാന്തമായി താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
“അമ്മ ആഹാരം കഴിയ്ക്കാൻ കൂട്ടാക്കിയിരുന്നില്ല,മിസ്സ്.ആരോഗ്യം തീരേ മോശമായി,ഇപ്പോൾ അങ്ങേലോകത്തിൽ സുഖമായിരിക്കുന്നു. അമ്മയെ ഒർക്കുമ്പോൾ ഞാൻ എന്തുകൊണ്ടോ മിസ്സിനേ ഓർക്കും.”
"അച്ഛനെന്തു ചെയ്യുന്നു ?"
"അച്ഛൻ റിട്ടയർ ചെയ്തു. എൻ്റെകൂടെയുണ്ട്."
“ നീ എന്തു ചെയ്യുന്നു?”
“അമ്മയുടേ ആഗ്രഹം പോലെ അച്ഛൻ എന്നെ പഠിപ്പിച്ചു.
മിസ്സുപറഞ്ഞതുപോലെ ഞാൻ പഠിച്ചു. ഞാൻ ഒരു ഡോക്ടർ ആയി,മിസ്സ്. സൈക്കിയാട്രിസ്റ്റ്. എൻ്റെ ക്ളാസിൽ ഉണ്ടായിരുന്ന രാവിയാണെനിക്ക് മിസ്സിൻ്റെ നമ്പർ സംഘടിപ്പിച്ചു തന്നത്. മിസ്സിനെ കാണാൻ ഞാൻ വരുന്നുണ്ട്.”
“തീർച്ചയായും വരണം.എനിക്കും നിന്നെ കാണണം.”
“ശരി,മിസ്സ്.”
അപ്പോഴേയ്ക്കും മേഘപ്പെണ്ണ് കുടം കമഴ്ത്തി വെള്ളമൊഴുക്കാൻ തുടങ്ങി.
Comments
Post a Comment